മനസിലെ ജാതിക്കറ മാറ്റാൻ സാമൂഹികവിപ്ലവം അനിവാര്യം: മന്ത്രി കെ രാധാകൃഷ്ണൻ
അംബേദ്കർ സമ്പൂർണ്ണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം ചെയ്തു.
തിരുവനന്തപുരം: ഇന്ത്യൻ സമൂഹത്തിലെ ജാതിബോധം ഇല്ലാതാക്കാൻ സാമൂഹികവിപ്ലവം ആവശ്യമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ ദേവസ്വം വകുപ്പ്മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുന:പ്രസിദ്ധീകരിക്കുന്ന അംബേദ്കർ സമ്പൂർണ്ണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ. പ്രശാന്ത് എം.എല്‍.എ പുസ്‌തകം ഏറ്റുവാങ്ങി. ജാതിവ്യവസ്ഥ രൂക്ഷമായ ഇന്ത്യയിൽ അതിനെ കൂടുതൽ തീവ്രമാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ജാതിയുടെ പേരിൽ അടിച്ചമർത്തപ്പെട്ട ജനതയെ അവകാശബോധമുള്ളവരാക്കി മാറ്റാനാണ് അംബേദ്കർ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങൾ കൂടുതൽ പ്രസക്തമായ കാലത്ത് അംബേദ്കർ കൃതികളുടെ പുന:പ്രസിദ്ധീകരണം അഭിനന്ദനമർഹിക്കുന്നുവെന്നും അംബേദ്കർ സമ്പൂർണ്ണ കൃതികൾ പുന:പ്രസിദ്ധീകരിക്കാൻ പട്ടികജാതി - പട്ടികവർഗ്ഗ വകുപ്പ് എല്ലാ സഹായവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുമെന്നും മന്ത്രി പറഞ്ഞു. അംബേദ്കർ കൃതികളുടെ വില്പനയിലൂടെ ലഭിക്കുന്ന ലാഭം പട്ടികജാതി - പട്ടിക വർഗ്ഗത്തിൽപ്പെടുന്ന ഗവേഷകർക്ക് പുസ്തകരചനയ്ക്കുള്ള ഫെല്ലോഷിപ്പിനായി വിനിയോഗിക്കുമെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി. എസ്. ശ്രീകല പറഞ്ഞു. മന്ത്രിയെ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല പൊന്നാട അണിയിച്ച് ആദരിച്ചു. ആദ്യ പതിപ്പിന്റെ എഡിറ്റര്‍ വി. പദ്മനാഭനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ മിനി ഹാളില്‍ നടന്ന പ്രകാശനത്തില്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി. എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ഡോ. ജി. എസ്. പ്രദീപ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍പ്പന വിഭാഗം അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍, റിസര്‍ച്ച് ഓഫീസര്‍ കെ.ആര്‍. സരിതകുമാരി, ആദ്യ പതിപ്പിന്റെ എഡിറ്റര്‍ വി. പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അംബേദ്‌കര്‍ സമ്പൂര്‍ണകൃതികളുടെ 40 വാല്യം പുന:പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് വാല്യം ഒന്നിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്തത്. 300രൂപയാണ് പുസ്തകത്തിന്റെ വില.
Leave a Reply